“ആത്മയോനിഃ സ്വയംജാതോ
വൈഖാനഃ സാമഗായനഃ*
ദേവകീനന്ദനഃ സ്രഷ്ടാ
ക്ഷിതീശഃ പാപനാശനഃ*”
തന്നിലായ് താനെയുണ്ടായവന്‍ തന്നെ നീ-
യെന്നു ചൊല്ലുന്നു പോലാത്മയോനേ+ ബുധര്‍
എന്മനസ്സിന്നതൊട്ടിങ്ങറിഞ്ഞീടുവാന്‍
തന്നിടേണം ഭവാന്‍ ജ്ഞാനമീജീവനും
(സ്രഗ്വിണി)
+ തന്നില്‍ പിറന്നവന്‍ എന്ന സങ്കല്പത്തില്‍
സ്വയം ജാത+നാണമ്മയും താതനും നീ
സ്വയം തന്നെയാബ്രഹ്മനും മാനസത്തില്‍
ഭയം തോന്നിയപ്പോള്‍ തുണച്ചോന്‍ സദാ നിര്‍-
ഭയം വാഴുവാനായ് വരം നല്കിടേണം
(ഭുജംഗപ്രയാതം)
+ താനേ പിറന്നവന്‍ എന്ന സങ്കല്പത്തില്‍
ഹിരണ്യാക്ഷന്‍ ഗര്‍വ്വായ് ധരയിതുകവര്‍-
ന്നോരു സമയം
വരുന്നോന്‍ വൈഖാനന്‍+ നിറയുമിരുള-
പ്പാടെ കളയാന്‍
വരാഹാകാരത്തില്‍ ത്തെളിക സദയം
ബ്രഹ്മസുതനും
വരേണം സത്സംഗം വഴിയിവനുസ-
ന്മാര്‍ഗ്ഗമരുളാന്‍
(ശിഖരിണി)
+ വരാഹമൂര്‍ത്തി എന്ന സങ്കല്പത്തില്‍
ഹിരണ്യാക്ഷനെ വരാഹമൂര്‍ത്തിയുടെ അടുത്തെത്തിക്കുന്നത് ബ്രഹ്മസുതനായ നാരദമഹര്‍ഷി
സാമഗായന!+ നിന്റെ കീര്‍ത്തനമാണു പാടുവതെന്നുമേ
സാമവേദവുമിങ്ങു പാടുവതായ ശംഖവുമങ്ങു താന്‍
നാമമായിരമല്ല, നാമജപം കണക്കു നിനച്ചു കൊ-
ണ്ടെന്മനസ്സിലണഞ്ഞ ചിന്ത കൊരുത്തഹാരമിതീശ്വരാ
(മല്ലിക)
+ സാമവേദം ഗാനം ചെയ്യുന്നവന്‍ (അത് ആരെ സ്തുതിക്കുന്നുവോ അവനും) എന്ന സങ്കല്പത്തില്‍
ദേവകീനന്ദനന്‍ വാസുദേവന്‍ സ്വയം
ഭൂവിലേയ്ക്കെത്തി പോല്‍ ചാരെ വന്നെത്തിടും
ജീവനെല്ലാമവന്‍ മോക്ഷമന്നേകിയി-
ങ്ങേവമായാരുതാന്‍ കാണുമീവാഴ്വിലായ്
(സ്രഗ്വിണി)
സ്രഷ്ടാ! നിന്നുടെ സൃഷ്ടിയാണഖിലമീ
മട്ടായി ലോകത്രയം
സ്പഷ്ടം കാണുവതാകണം മനസി മേ,
ലോകത്തിലെല്ലാം സ്വയം
സൃഷ്ടിച്ചും, പുനരിങ്ങു കാത്തുമമരും
നിന്നുള്ളിലായ് മാഞ്ഞു പോം
സൃഷ്ടിച്ചുള്ളവയൊക്കെയെന്നുമിതുമോ –
ത്തിട്ടിന്നു കൂപ്പുന്നു ഞാൻ
(ശാർദ്ദൂലവിക്രീഡിതം)
+ എല്ലാം സൃഷ്ടിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍
ക്ഷിതിക്കു നാഥന്‍ ഭഗവാന്‍ സ്വയം താന്‍
സദാ ചലിക്കുന്നതിനായ് കരുത്തും
ക്ഷിതീശ! നീയിങ്ങു ഗുരുത്വമായി-
ട്ടതിന്നു നല്കീടുവതോര്‍ത്തു കൂപ്പാം
(ഉപേന്ദവജ്ര)
+ ഭൂമിയ്ക്ക് നാഥനായുള്ളവന്‍ എന്ന സങ്കല്പത്തില്‍
പാപനാശന! പാപമെന്നതു മാത്രമല്ല, യകറ്റിടും
പാപവാസന പോലു, മിങ്ങപരാധമൊട്ടുപകര്‍ന്നതാം
താപമുള്ളമെരിച്ചു, നിന്നെ വിളിച്ചു കേണുവജാമിളന്‍
ക്ഷിപ്രമങ്ങുമണഞ്ഞു, മോക്ഷവുമേകിയിക്കഥയോര്‍പ്പു ഞാന്‍
(മല്ലിക)
+ പാപമില്ലാതാക്കുന്നവന്‍ എന്ന സങ്കല്പത്തില്‍
* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ് കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ